പാപകരമായ കോപം—അത് വരുത്തിവയ്കുന്ന വിനാശം—ഭാഗം 7

English Version: “Sinful Anger – The Havoc It Creates (Part 7)”
കോപം എന്ന വിഷയം സംബന്ധിച്ച്, പ്രത്യേകിച്ചും പാപകരമായ കോപം എന്ന വിഷയം സംബന്ധിച്ചുള്ള ബ്ലോഗ് പോസ്റ്റുകളുടെ പരമ്പരയിലെ ഭാഗം-7 ആണ് ഇത്. പാപകരമായ കോപത്തെക്കുറിച്ചുള്ള പൊതുവായ അവതരണമായിരുന്നു ഭാഗം 1-ൽ നൽകപ്പെട്ടത്. “എന്താണ് പാപകരമായ കോപം?” എന്ന ഒന്നാമത്തെ ചോദ്യമാണ് ഭാഗം- 2 പ്രതിപാദിച്ചത്. “എന്താണ് പാപകരമായ കോപത്തിന്റെ ഉറവിടം?” എന്ന രണ്ടാമത്തെ ചോദ്യമാണ് ഭാഗം-3 പരിശോധിച്ചത്. “പാപകരമായ കോപത്തിന് പാത്രമാകുന്നവർ ആരൊക്കെയാണ്?” എന്ന മൂന്നാമത്തെ ചോദ്യമാണ് ഭാഗം – 4 നൽകിയത്. “പാപകരമായ കോപം പ്രകടിപ്പിക്കുവാൻ ഉപയോഗിക്കുന്ന ചില സാധാരണ പ്രയോഗങ്ങൾ എന്തൊക്കെയാണ്?“ എന്ന നാലാമത്തെ ചോദ്യമാണ് ഭാഗം – 5 ൽ പ്രതിപാദിച്ചത്. പാപകരമായ കോപത്തിന്റെ നാശകരമായ പ്രത്യാഘാതങ്ങൾ ഏവ? എന്ന അഞ്ചാമത്തെ ചോദ്യമാണ് ഭാഗം- 6 ൽ നാം കണ്ടത്.
ഈ അവസാന പോസ്റ്റിൽ നാം കാണുവാൻ പോകുന്നത് ആറാമത്തെ ചോദ്യമാണ്:
VI. എപ്രകാരമാണ് നമുക്ക് പാപകരമായ കോപത്തിൽ നിന്നും വിടുതൽ പ്രാപിക്കുവാൻ സാധിക്കുന്നത്?
പാപകരമായ കോപത്തിൽ നിന്നും വിടുതൽ പ്രാപിക്കുവാൻ ശ്രമിക്കുന്നതിന്റെ പ്രധാന കാരണം ദൈവം അത് കല്പിച്ചിരിക്കുന്നു എന്നതാണ്! ഏതാനം ചില വേദഭാഗങ്ങൾ ഈ സത്യം വെളിപ്പെടുത്തുന്നു. കൊലൊസ്സ്യർ 3:8 ഇപ്രകാരം പറയുന്നു, “ഇപ്പോഴോ നിങ്ങളും കോപം, ക്രോധം, ഈർഷ്യ, വായിൽനിന്നു വരുന്ന ദൂഷണം, ദുർഭാഷണം ഇവ ഒക്കെയും വിട്ടുകളവിൻ.” എഫെസ്യർ 4:31 പറയുന്നു, “എല്ലാ കൈപ്പും കോപവും ക്രോധവും കൂറ്റാരവും ദൂഷണവും സകലദുർഗ്ഗുണവുമായി നിങ്ങളെ വിട്ടു ഒഴിഞ്ഞുപോകട്ടെ.”
കോപത്തിൽ നിന്ന് മുക്തമാകുമ്പോൾ അത് സന്തോഷകരമായ ബന്ധങ്ങളും ഹൃദയത്തിന് സമാധാനവും ഉണ്ടാകുവാൻ കാരണമാകുകയും ചെയ്യുമെങ്കിലും, പാപകരമായ കോപത്തെ വിട്ടൊഴിയുവാൻ നമ്മുടെ പ്രധാന കാരണം അത് ആയിരിക്കരുത്. മുകളിൽ നൽകപ്പെട്ടിരിക്കുന്ന വാക്യങ്ങൾ സൂചിപ്പിക്കുന്നതുപോലെ, പാപകരമായ കോപത്തിൽ നിന്നും മുക്തി നേടുവാൻ ദൈവം നമ്മോടു കല്പിച്ചിരിക്കുന്നു. ആ ഒരൊറ്റ കാരണം മതിയായതായിരിക്കണം!
ഈ പാപത്തെ ഉപേക്ഷിക്കുവാൻ ബൈബിൾ നമ്മോടു കല്പിക്കുന്നു എങ്കിൽ അതിനർഥം, ദൈവത്തിന്റെ മക്കൾ എന്ന നിലയിൽ, തന്റെ കൃപയാൽ നമുക്ക് ഈ പാപത്തെ മറികടക്കുവാൻ സാധിക്കും എന്നാണ്. അതിനാൽ, ചോദ്യമിതാണ്: എപ്രകാരമാണ് നമുക്ക് ഈ പാപത്തെ മറികടക്കുവാൻ സാധിക്കുന്നത്? അതുകൊണ്ട്, ഈ പാപത്തെ മരിപ്പിക്കുന്നതിനു വേണ്ടിയുള്ള നമ്മുടെ പോരാട്ടത്തിൽ നമുക്ക് സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്ന 6 നിർദ്ദേശങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
1. നമുക്ക് കോപപ്രശ്നമുണ്ട് എന്നത് നാം അംഗീകരിക്കണം.
ഒരിക്കൽ ഒരു മനുഷ്യനെക്കുറിച്ച് വായിച്ചത് എനിക്കോർമ്മ വരുന്നു. താൻ മരിച്ചിരിക്കുന്നു എന്ന് അയാൾ എല്ലാവരോടും പറയുകയും അത് സമ്മതിച്ചുകൊടുക്കാത്തവരോട് വാദിക്കുകയും ചെയ്തിരുന്നു. അതിനാൽ, അയാൾ മരിച്ചിട്ടില്ല, മറിച്ച് ജീവിച്ചിരിക്കുന്നു എന്ന് അയാളെ ബോധ്യപ്പെടുത്തുവാൻ അയാളുടെ ഭാര്യ അയാളെയും കൂട്ടി ഒരു ഡോക്ടറുടെ അടുക്കൽ എത്തി. ഡോക്ടർ അയാളോടു ചോദിച്ചു, “മരിച്ച മനുഷ്യന്റെ ശരീരത്തിൽ നിന്ന് രക്തം ഒഴുകുമോ?” “ഇല്ല” അയാൾ മറുപടി പറഞ്ഞു. ഡോക്ടർ ഒരു സൂചി എടുത്ത് അയാളുടെ കൈത്തണ്ടയിൽ ഒരു കുത്ത് കുത്തി, ആ സൂചിക്കുത്തേറ്റ ഭാഗത്തുനിന്നും രക്തം ഒഴുകുവാൻ തുടങ്ങി. അപ്പോൾ ഡോക്ടർ അയാളോടു ചോദിച്ചു, “ഇപ്പോൾ നിങ്ങൾ എന്തു പറയുന്നു?” അയാൾ ഇപ്രകാരം മറുപടി പറഞ്ഞു, “എനിക്കു തെറ്റപറ്റിപ്പോയി. മരിച്ച മനുഷ്യന്റെ ശരീരത്തിൽ നിന്നും രക്തമൊഴുകും!”
നാമും ചിലപ്പോഴൊക്കെ ഈ മനുഷ്യനെപ്പോലെയാണ്. നമുക്ക് കോപപ്രശ്നമുണ്ട് എന്നത് നമുക്കു ചുറ്റുമുള്ള എല്ലാവരും കാണുന്നുണ്ട്, എല്ലാവർക്കും അറിയാം. എന്നാൽ, അത് സ്വയം കാണുവാൻ നാം വിസമ്മതിക്കുന്നു, അതിൽ നിന്നും വിടുതൽ പ്രാപിക്കുവാൻ നാം ഒരിക്കലും ശ്രമിക്കുന്നില്ല. അതിനാൽ, നമുക്ക് കോപപ്രശ്നമുണ്ടോ എന്നത് കാണുവാൻ നമ്മുടെ കണ്ണുകൾ തുറക്കുവാൻ നമുക്ക് കർത്താവിനോട് അപേക്ഷിക്കാം. അതിനുശേഷം അത് സമ്മതിക്കുവാൻ തക്കവണ്ണം നമുക്ക് താഴ്മയോടെയിരിക്കാം. ദാവീദിനെപ്പോലെ നാമും ഇപ്രകാരം പ്രാർഥിക്കേണ്ടിയിരിക്കുന്നു: “ദൈവമേ, എന്നെ ശോധന ചെയ്തു എന്റെ ഹൃദയത്തെ അറിയേണമേ; എന്നെ പരീക്ഷിച്ചു എന്റെ നിനവുകളെ അറിയേണമേ. വ്യസനത്തിന്നുള്ള മാർഗ്ഗം എന്നിൽ ഉണ്ടോ എന്നു നോക്കി, ശാശ്വതമാർഗ്ഗത്തിൽ എന്നെ നടത്തേണമേ” [സങ്കീർത്തനങ്ങൾ 139:23-24].
2. ഈ പാപത്തിൽ നിന്നും വിടുതൽ പ്രാപിക്കുവാൻ നാം ആത്മാർഥമായി ആഗ്രഹിക്കണം.
നമുക്ക് ഒരു പ്രശ്നമുണ്ട് എന്നത് അംഗീകരിക്കുന്നത് ഒരു കാര്യം. അതിൽ നിന്നും രക്ഷപെടുവാൻ ആഗ്രഹിക്കുക എന്നത് തികച്ചും വ്യത്യസ്തമായ ഒരു കാര്യംതന്നെയാണ്. പാപത്തെ ഉപേക്ഷിക്കുക എന്നത്, അത് ഏതു പാപം ആയിരുന്നാലും, എളുപ്പമുള്ള കാര്യമല്ല. നമുക്ക് തുടർമാനമായി എതിരിടുവാൻ മൂന്ന് ശക്തരായ ശത്രുക്കളുണ്ട്: (a) അത്രപെട്ടെന്ന് കീഴടങ്ങാത്ത നമ്മുടെ ജഡം. (b) നമ്മുടെ വിശ്വാസക്കപ്പൽ തകർത്തുകളയുവാൻ പ്രയത്നിക്കുന്ന പിശാച്. വിശുദ്ധിയിലേയ്കുള്ള നമ്മുടെ പ്രയത്നങ്ങളെ തകിടംമറിക്കുവാൻ അവന് സാധ്യമായവ എല്ലാം അവൻ ചെയ്യും. (c) നമ്മുടെ വിശ്വാസത്തെ വഴിതെറ്റിക്കുവാൻ ലക്ഷ്യം വയ്കുന്ന ലോകവും അതിന്റെ സകല ദൈവവിരുദ്ധ ചിന്താഗതികളും.
എന്നാൽ, ഈ ശത്രുക്കളെ നേരിടുക എളുപ്പമായിരിക്കില്ല. വലിയ സഹിഷ്ണുത ആവശ്യമാണ്. പാപത്തിൽ നിന്നുള്ള വിടുതൽ നാം തുടർമാനമായി ആഗ്രഹിക്കുമ്പോൾ മാത്രമാണ് അത് ലഭ്യമാകുന്നത്. അത്തരത്തിൽ ഒരു ആഗ്രഹം വളർത്തുന്നതിനുള്ള ഒരു മാർഗ്ഗം ദൈവത്തിന്റെ വിശുദ്ധിയെയും പാപത്തിന്റെ പാപപൂർണ്ണതയെയും കുറിച്ച് സ്ഥിരമായി ധ്യാനിക്കുകയാണ്.
3. നമ്മുടെ ചിന്താരീതികൾക്ക് മാറ്റം വരുത്തുവാൻ നാം ശ്രമിക്കണം.
നമ്മുടെ ആദ്യ പോസ്റ്റുകളിൽ നാം പഠിച്ചതുപോലെ, നമ്മുടെ ഹൃദയമാണ് പാപകരമായ കോപത്തിന്റെ ഉറവിടം [മർക്കോസ് 7:21-23, യോക്കോബ് 4:1-2]. അതിനാൽ, ഈ പാപത്തിൽ നിന്നും വിടുവിക്കപ്പെടുവാൻ നാം ആഗ്രഹിച്ചാൽ, പുറമേയുള്ള ചില മാറ്റങ്ങൾ വരുത്തുന്നത് അപര്യാപ്തമാണ്. ഈ പാപത്തെ അതിന്റെ വേരോടെ പിഴുതുമാറ്റുവാൻ നാം ആഗ്രഹിച്ചാൽ, ഈ പ്രശ്നത്തിന്റെ ഉറവിടമായ തെറ്റായ ഹൃദയവാഞ്ചകളെ നാം കൈകാര്യം ചെയ്യണം. നമ്മുടെ ചിന്താരീതികൾക്ക് മാറ്റം വരുത്തുവാൻ നാം ശ്രമിക്കണം. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ദുർഗ്ഗന്ധം വമിക്കുന്ന ചിന്തകളെ മാറ്റി വിശുദ്ധീകരിക്കപ്പെട്ട ചിന്തകളെ പകരംവയ്കണം.
ബൈബിൾ ഇതിനെ “ഉരിഞ്ഞുകളയുന്ന” തിന്റെയും “ധരിക്കു” ന്നതിന്റെയും പ്രമാണം എന്നു വിളിക്കുന്നു[എഫേസ്യർ 4:22-24, കോലോസ്യർ 3:9-10]. ഈ പരമ്പരയുടെ ഭാഗം 3-ൽ, പാപകരമായ കോപത്തിന്റെ ഉറവിടത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ, കോപാകുലമായ സംസാരത്തിലേയ്കു നയിക്കുന്ന തെറ്റായ ചിന്തയുടെ ഒരു ഉദാഹരണം നാം കണ്ടു. [ഈ പോസ്റ്റിന്റെ വായന തുടരുന്നതിനു മുൻപ് മൂന്നാമത്തതെ പോസ്റ്റിലേയ്കു തിരികെപ്പോയി അത് വേഗത്തിൽ ഒന്നു വായിക്കുന്നത് സഹായകരമായേക്കാം]. പാപകരമായ കോപത്തെ കൈകാര്യം ചെയ്യുന്നതിന്, ഏതാനം കൊമ്പുകളും ഇലകളും കോതിക്കളയുന്നതിനു പകരം, പ്രശ്നത്തിന്റെ വേരിലേയ്ക് ആഴത്തിൽ കടന്ന് കാരണം അന്വേഷിക്കണം. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് കോപം എന്നത് നാം മനസ്സിലാക്കണം. ഉപരിതലത്തിന് കീഴെയുള്ളത് എന്തെന്ന് നോക്കിക്കാണുകയാണ് വെല്ലുവിളി. നാം ചെയ്യുന്ന എല്ലാ പ്രവൃത്തികളും നമ്മുടെ ചിന്തകളുടെ ഫലമായി ഉണ്ടാകുന്നതാണ്. റോമർ 12:2 നമ്മെ ഓർമ്മിപ്പിക്കുന്നത് നാം “മനസ്സു പുതുക്കി രൂപാന്തരപ്പെടണം” എന്നാണ്. സദൃശ്യവാക്യങ്ങൾ 4:23-ൽ ഇപ്രകാരം നമ്മെ ഓർമ്മിപ്പിക്കുന്നു, “സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നതു.” ചിന്തകൾ ഉത്ഭവിക്കുന്ന നമ്മിലുള്ള ഭാഗത്തെയാണ് ഹൃദയവും മനസ്സും പരാമർശിക്കുന്നത്. ചിന്തകൾ ഉടനടിയോ പിന്നീടോ പ്രവൃത്തിയിലേയ്ക് നയിക്കുന്നു. അതുകൊണ്ട്, ഉറവിടം [മനസ്സ്/ഹൃദയം] എത്ര ശുദ്ധമായിരിക്കുന്നുവോ അത്രത്തോളം പ്രവൃത്തിയും [പെരുമാറ്റം] ശുദ്ധമായിരിക്കും!
നമ്മിൽ പലരും കോപപ്രശ്നത്താൽ കഷ്ടപ്പെടുന്നത് ആഴമായ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുവാൻ നാം ആഗ്രഹിക്കാത്തതിനാലാണ്. എന്തുകൊണ്ടാണത്? കാരണം, നമ്മുടെ ഉള്ളിലുള്ള ആഗ്രഹങ്ങളെ മാറ്റുവാൻ നാം ആഗ്രഹിക്കുന്നില്ല. നമ്മുടെ കോപമനോഭാവം എന്ന പാപത്തെക്കുറിച്ച് ചിലപ്പോഴൊക്കെ ബോധ്യം ഉണ്ടെങ്കിലും നാം പ്രസ്തുത മനോഭാവത്തിൽ സുഖം തോന്നുന്നവരാണ്. അതുകൊണ്ട്, പുറമെയുള്ള ഏതാനം ചില മാറ്റങ്ങളിൽ നാം ശ്രദ്ധ വയ്കുന്നു. ഈ പാപത്തെ ഇല്ലായ്മ ചെയ്യുവാൻ നാം ആഗ്രഹിക്കുന്നു. എന്നാൽ പൂർണ്ണമായും ഇല്ലായ്മ ചെയ്യുവാൻ ആഗ്രഹിക്കുന്നില്ല- കുറഞ്ഞപക്ഷം ഇതുവരെയും അപ്രകാരമൊരു ആഗ്രഹമില്ല! അത് നമുക്ക് ഒരുപാട് പ്രയാസമുണ്ടാക്കാതിരിക്കുന്നപക്ഷം, ആവശ്യമായ ചില വ്യത്യാസങ്ങൾ വരുത്തുക, അത്രമാത്രം! എന്നാൽ, അത്തരം ചിന്താഗതി വലിയ പാപങ്ങളിലേയ്കു നയിക്കും. ഈ പാപത്തെ കൈകാര്യം ചെയ്യുന്നതിനുള്ള ഏക മാർഗ്ഗം സമ്പൂർണ്ണമായ ഹൃദയവ്യതിയാനം വരുത്തുക എന്നതാണ്. നമ്മുടെ മനസ്സുകളെ ബൈബിൾ സത്യങ്ങൾക്കൊണ്ട് നിറയ്കേണ്ടത് അനിവാര്യമാണ്. അത് ശുദ്ധമായ ചിന്തകളിലേയ്കു നയിക്കുകയും ശുദ്ധമായ ചിന്തകൾ ശുദ്ധമായ പ്രവൃത്തികൾ ഉളവാക്കുകയും ചെയ്യും [ഇതു സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ അഞ്ചാമത്തെ ആശയത്തിൽ നൽകിയിരിക്കുന്നു].
4. കോപം ഉണർത്തുന്ന കാര്യങ്ങളെ നാം പരിശോധിക്കുകയും അവയെ വിവേകത്തോടെ കൈകാര്യം ചെയ്യുകയും ചെയ്യണം.
സദൃശ്യവാക്യങ്ങൾ 22:3 ഇപ്രകാരം പറയുന്നു, “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.” അതുകൊണ്ട്, നാം വിവേകമുള്ളവർ ആയിരിക്കണം. നാം എന്തുകൊണ്ടാണ് കോപിച്ചത് എന്ന് കോപിക്കുന്ന അവസരങ്ങളെക്കുറിച്ച് പരിചിന്തനം ചെയ്യുകയും വേണം. കാരണങ്ങൾ വ്യക്തമായി കണ്ടെത്തുന്നതിനും തത്ഫലമായി അവയെ ഫലകരമായി കൈകാര്യം ചെയ്യുന്നതിനും അത്തരത്തിലുള്ള വിചിന്തനം നമ്മെ സഹായിക്കും. പ്രസ്തുത കാരണങ്ങൾ ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കുമെങ്കിലും, കോപം ഉണർത്തുവാൻ കാരണമാകുന്ന പൊതുവായ ഏതാനം ചില കാര്യങ്ങൾ ഇവയാണ്: പല പ്രശ്നങ്ങൾ മൂലമുള്ള സമ്മർദ്ദം [ജോലി, കുടുംബം, ആരോഗ്യം], ഉറക്കക്കുറവ്, അയഥാർഥമായ പ്രതീക്ഷകൾ, നമ്മെ വേദനിപ്പിച്ചവരോടുള്ള കയ്പ്, അക്ഷമ എന്നിവ. ഈ പട്ടിക ഇനിയും നീണ്ടുപോകാവുന്നതാണ്.
നമ്മെ കോപിക്കുവാൻ കാരണമാകുന്ന കാര്യങ്ങൾ കണ്ടെത്തുവാൻ നാമോരോരുത്തരും വ്യക്തിഗതമായി പരിശ്രമിക്കണം. ഒരിക്കൽ നാം അവയെ തിരിച്ചറിഞ്ഞാൽ, പാപകരമായി പ്രതികരിക്കുവാൻ നമ്മെ നയിക്കുന്ന ഹൃദയത്തിന്റെ പ്രചോദനത്തെ നാം ആഴത്തിൽ അന്വേഷിക്കുകയും ആ പാപകരമായ പ്രചോദനങ്ങളെ ശരിയായി കൈകാര്യം ചെയ്യുവാൻ പരിശ്രമിക്കുകയും ചെയ്യണം. ഉദാഹരണത്തിന്, ഒരാളുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിൽ നാം പരാജയപ്പെട്ടാൽ നാം കോപിഷ്ഠരാകുമെങ്കിൽ, എന്തുകൊണ്ടാണ് മറ്റുള്ളവരുടെ അംഗീകാരവും പ്രശംസയും തീവ്രമായി അന്വേഷിക്കുന്നത് എന്ന് നമ്മോടു തന്നെ ചോദിക്കേണ്ടത് ആവശ്യമാണ്. നമ്മുടെ അഹംഭാവമാണോ മറ്റുള്ളവരുടെ മുമ്പിൽ നന്നായി കാണപ്പെടുവാൻ ലക്ഷ്യമിടുന്നത്? അവിടെ ഒരു പരാജയം നേരിടുമ്പോൾ, നമ്മോടുതന്നെയും ഒടുവിൽ മറ്റുള്ളവരോടും നാം കോപത്തോടെ പ്രതികരിക്കുന്നുണ്ടോ? യഥാർഥ കാരണത്തെ ഒരിക്കൽ നാം തിരിച്ചറിഞ്ഞാൽ, നമുക്ക് അതിനെ ഫലകരമായി നേരിടുവാൻ സാധിക്കും.
ക്രിസ്തീയ ജീവിതം പ്രവൃത്തികളുടെ പ്രകടനമല്ല എന്ന് തുടർമാനമായി ഓർമ്മിക്കുക എന്നതാണ് മറ്റുള്ളവരുടെ പ്രതീക്ഷകൾ നിറവേറ്റുവാൻ പരാജയപ്പെടുന്നതു സംബന്ധിച്ച് മുകളിൽ സൂചിപ്പിച്ച സാഹചര്യത്തിന് പരിഹാരം. നാം ശത്രുക്കളായിരിക്കുമ്പോൾതന്നെ നമ്മെ സ്നേഹിച്ച ഒരു ദൈവമാണ് നമുക്കുള്ളത് [റോമർ 5:8] എന്നും ആ ദൈവത്തിന്റെ സ്നേഹത്തിൽ നിന്നും ഇപ്പോഴോ ഇനി എന്നെങ്കിലുമോ നമ്മെ വേർപിരിക്കുവാൻ യാതൊന്നിനും സാധ്യമല്ല [റോമർ 8:38-39] എന്നുമുള്ള അറിവിൽ വിശ്രമിക്കുന്നതാണ് ക്രിസ്തീയ ജീവിതം. ഈ വസ്തുത സംബന്ധിച്ചുള്ള അറിവ് നമ്മുടെ ചിന്തകളിൽ പ്രബലമായിരിക്കണം. മറ്റുള്ളവരുടെ [അല്ലെങ്കിൽ നമ്മുടെ] പ്രതീക്ഷകൾ നിറവേറ്റുന്നതിൽ പരാജയപ്പെടുമ്പോൾ കോപം ഉണ്ടാകുമ്പോൾ “എന്റെ പരാജയങ്ങൾ ഗൗനിക്കാതെ ദൈവം എന്നെ സ്നേഹിക്കുന്നു. ആ സത്യത്തിൽ വിശ്രമിക്കുവാൻ എനിക്കു സാധിക്കും” എന്ന് ചിന്തിക്കുക.
ഇപ്പോൾ നാം ദുർഗന്ധം വമിക്കുന്ന ചിന്തകളെ മാറ്റി വിശുദ്ധീകരിക്കപ്പെട്ട ചിന്തകളെ പകരം പ്രതിഷ്ടിച്ചിരിക്കുന്നു. ഇനി, മറ്റുള്ളവരുടെ വികാരങ്ങളെ നാം കാര്യമാക്കേണ്ടതില്ല എന്ന് ഇതിനർഥമില്ല. അതിനു വിപരീതമായി, മറ്റുള്ളവരെ സ്നേഹിക്കുവാനും അവർക്ക് ഒരു അനുഗ്രഹമായിരിക്കുവാനും നാം എല്ലായ്പോഴും ശ്രമിക്കണം. എന്നാൽ, ഇത്തരം ഒരു ചിന്താഗതി നമ്മെ മറ്റുള്ളവരുടെ വായിൽ നിന്നും സ്ഥിരമായി പ്രശംസയും അംഗീകാരവും തേടുന്ന ജീവിതശൈലിയിൽ നിന്നും സംരക്ഷിക്കും! അത്തരത്തിലുള്ള ഒരു സമീപനം മറ്റുള്ളവർക്കും നമുക്കുമെതിരെയുള്ള കോപചിന്തകളെ ഇല്ലായ്മ ചെയ്യും.
നമ്മുടെ ബലഹീനതകളെ വിശകലനം ചെയ്യുകയും പാപകരമായി പ്രതികരിക്കുവാൻ നമ്മെ നയിക്കുന്ന ഹൃദയത്തിലെ പ്രചോദനങ്ങളെ അറിയുവാൻ ആഴത്തിൽ അന്വേഷിക്കുകയുമാണ് പ്രധാന വിഷയം. ഉള്ളിയുടെ തൊലികൾ ഒന്നൊന്നായി പൊളിച്ചുമാറ്റുന്നതുപോലെ വളരെ വേദനാജനകമായ ഒരു പ്രക്രിയയാണിത്. ഓരോ പാളിയും പൊളിക്കുമ്പോൾ കൂടുതൽ കൂടുതൽ കണ്ണീർ വീഴും. എന്നാൽ, അത് അനിവാര്യമാണ്! ഒരിക്കൽ നാം പ്രചോദനങ്ങൾ കണ്ടെത്തിയാൽ, തെറ്റായ ആഗ്രഹങ്ങളെ മാറ്റി പകരം തിരുവെഴുത്തുകളോട് ഒത്തുപോകുന്ന ആഗ്രഹങ്ങളെ വയ്കുവാൻ നാം പരിശ്രമിക്കണം.
5. നാം തിരുവെഴുത്തുകൾ ധ്യാനിക്കുകയും മനഃപാഠമാക്കുകയും ചെയ്യേണ്ടതുണ്ട്.
തന്റെ മഹാപുരോഹിത പ്രാർഥനയിൽ യേശു ഇപ്രകാരം പ്രാർഥിച്ചു, “സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ, നിന്റെ വചനം സത്യം ആകുന്നു” [യോഹന്നാൻ 17:17]. സങ്കീർത്തനങ്ങൾ 119:11 -ൽ സങ്കീർത്തനക്കാരൻ ഇപ്രകാരം പറഞ്ഞു, “ഞാൻ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു.” പൗലോസ് പറഞ്ഞു, “രക്ഷ എന്ന ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്റെ വാളും കൈക്കൊൾവിൻ” [എഫെസ്യർ 6:17]. ഇതിനർഥം നമ്മെ കൂടുതൽ വിശുദ്ധീകരിക്കുവാൻ [കൂടുതൽ വിശുദ്ധനാക്കുവാൻ] പരിശുദ്ധാത്മാവ് ഉപയോഗിക്കുന്ന ആയുധം ദൈവത്തിന്റെ വചനമാണ് എന്നാണ്! ബൈബിൾ കൈവശമുണ്ട് എന്ന ഒറ്റക്കാരണത്താൽ ശത്രുവിനെയും ലോകത്തെയും ജഡത്തെയും കീഴടക്കുക സാധ്യമല്ല! നമ്മുടെ ചിന്തകളെയും ഒടുവിൽ നമ്മുടെ പ്രവൃത്തികളെയും സ്വാധീനിക്കുന്നവിധം ബൈബിളിന്റെ ഉള്ളടക്കം നാം ആഗിരണം ചെയ്യണം.
നിർഭാഗ്യവശാൽ, പല ക്രിസ്ത്യാനികൾക്കും ധ്യാനവും മനഃപാഠവും അപരിചിതമായ വാക്കുകളാണ്. ഈ അടിസ്ഥാന ബൈബിൾ സത്യങ്ങൾ പ്രായോഗികമാക്കുവാൻ നമുക്കു തീരെ സമയമില്ല. നാം പാപത്തിന് കീഴ്പ്പെടുന്നതിൽ അതിശയിക്കേണ്ടതില്ല. എന്നാൽ, നാം യഥാർഥത്തിൽ സ്ഥിരമായി ദൈവത്തിന്റെ വചനം ഉൾക്കൊള്ളുകയും ധ്യാനിക്കുകയും ചെയ്താൽ, നമുക്ക് ദൈവത്തിന്റെ കൃപയാൽ ഫലകരമായി ഈ പാപത്തെ മരിപ്പിക്കുവാൻ സാധിക്കും.
ഇതാ ഒരു നിർദ്ദേശം. ഈ ബ്ലോഗ് പോസ്റ്റുകൾ വായിച്ച്, കോപവുമായി ബന്ധപ്പെട്ട 6 വാക്യങ്ങൾ തെരഞ്ഞെടുക്കുക. ഓരോ ആഴ്ചയിലും അവയിൽ ഓരോന്ന് ധ്യാനിക്കുകയും അതിന്റെ വെളിച്ചത്തിൽ പ്രാർഥിക്കുകയും ചെയ്യുക. അത് 6 ആഴ്ചകളിലേയ്കു തുടരുക. അപ്പോൾ 6 വാക്യങ്ങൾ ആകും! അതിനുശേഷം, കൂടുതൽ വാക്യങ്ങൾ പരിഗണിക്കുക. മറ്റ് വിഷയങ്ങളും ഉൾപ്പെടുത്തുവാൻ ആഗ്രഹിക്കുക. നിങ്ങളുടെ ഭൗമിക ജീവിതത്തിന്റെ അവശേഷിക്കുന്ന നാളുകളിൽ ഇത് ചെയ്യുന്നത് തുടരുക. എത്ര വലിയ മാറ്റമാണ് അത് ഉളവാക്കുക! പാപകരമായ ചിന്താഗതികളെയും അങ്ങനെ പാപകരമായ പ്രവൃത്തികളെയും ഇല്ലായ്മ ചെയ്യുവാൻ ഒഴിച്ചുകൂടാനാകാത്ത ഉപകരണങ്ങളാണ് ധ്യാനവും മനഃപാഠമാക്കലും.
6. ഹൃദയംഗമമായ പ്രാർഥനയ്ക് നാം നമ്മെത്തന്നെ സമർപ്പിക്കേണ്ടത് ആവശ്യമാണ്.
പാപകരമായ കോപത്തെ അതിജീവിക്കുവാനുള്ള ഈ പോരാട്ടത്തിൽ ദൈവം നമ്മോടു സംസാരിക്കുന്നതാണ് തിരുവെഴുത്തുകൾ. എന്നാൽ, നാം ദൈവത്തോടു സംസാരിക്കേണ്ട ആവശ്യവുമുണ്ട്. പാപത്തെ ഇല്ലായ്മ ചെയ്യുവാൻ നമ്മെ സഹായിക്കുവാൻ സാധിക്കുന്നവനിലുള്ള നമ്മുടെ സമ്പൂർണ്ണ ആശ്രയത്തിന്റെ എളിയ പ്രദർശത്തിന്റെ അന്തിമരൂപമാണ് പ്രാർഥന.
പ്രാർഥനയിലൂടെ നാം ഇപ്രകാരം പറയുന്നു: “കർത്താവേ, എനിക്ക് തനിയെ ഇത് ചെയ്യുക സാധ്യമല്ല. എനിക്ക് നിന്നെ അത്യന്തം ആവശ്യമാണ്. ഈ പോരാട്ടത്തിൽ വിജയം നേടുവാൻ നിന്റെ ആത്മാവിൽ എന്നെ പ്രാപ്തനാക്കേണമേ. പാപം ചെയ്യാതെ നിന്നെ പ്രസാധിപ്പക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. ദയവായി എന്നെ സഹായിക്കേണമേ.” യേശുതന്നെ ഇപ്രകാരം പറഞ്ഞിട്ടുണ്ട്, “എന്നെ പിരിഞ്ഞു നിങ്ങൾക്കു ഒന്നും ചെയ്വാൻ കഴികയില്ല” [യോഹന്നാൻ 15:5b]. ദൈവത്തിന്റെ മഹത്വത്തിനു വേണ്ടി ഒന്നും ചെയ്യുവാൻ സാധിക്കുകയില്ല! അതാണ് ആശയം. പാപത്തെ കൈകാര്യം ചെയ്യുന്നത് ഒരു പോരാട്ടംതന്നെയാണ്. കോപത്തിന്റെ ആത്മാവിനെ വിജയകരമായി വേരോടെ പിഴുതെറിയുവാൻ പരിശുദ്ധാത്മാവിലൂടെയുള്ള ക്രിസ്തുവിന്റെ പ്രവർത്തനത്തിന്റെ സഹായം കൂടാതെ സാധ്യമല്ല.
വിശുദ്ധിയ്കു വേണ്ടിയുള്ള ഈ പോരാട്ടത്തിൽ കൂടുതൽ ഗൗരവത്തോടെ പോരാടുവാനുള്ള മറ്റൊരു മികച്ച മാർഗ്ഗമാണ് ആവശ്യമെങ്കിൽ ഉപവസിക്കുക എന്നത്. നിങ്ങൾ ഒരിക്കലും ഉപവസിച്ചിട്ടില്ല എങ്കിൽ സാവധാനം അത് ആരംഭിക്കുക [രാവിലെ ഭക്ഷണം വെടിഞ്ഞുകൊണ്ട് ദിവസത്തിന്റെ പകുതി സമയം ഉപവസിക്കുക]. പ്രാർഥന, പാപം ഏറ്റുപറയുക—പ്രത്യേകിച്ചും കോപം എന്ന പാപം, ദൈവത്തിന്റെ കരുണയ്കായി സ്തോത്രം ചെയ്യുക, തിരുവെഴുത്തുകളുടെ ധ്യാനം എന്നിവയ്കായി ആ സമയം ഉപയോഗിക്കുക. അതീവ ഗൗരവമായാണ് നിങ്ങൾ പാപത്തെ കൈകാര്യം ചെയ്യുവാൻ ആഗ്രഹിക്കുന്നത് എന്ന് ദൈവത്തെ അറിയിക്കുക. ദൈവം നിങ്ങളെ സഹായിക്കും.
രസകരമെന്നു പറയട്ടെ, കോപത്തിന്റെ ഉറവിടം ഹൃദയത്തിലെ പാപകരമായ ആഗ്രഹമാണ് എന്ന് യാക്കോബ് 4:1-3 -ൽ പറഞ്ഞശേഷം, എഴുത്തുകാരൻ ഈ പ്രശ്നത്തിന് ഒരു പരിഹാരം യാക്കോബ് 4:6-10 വാക്യങ്ങളിൽ നൽകിയിരിക്കുന്നു. ഹൃദയംഗമായ ദുഃഖത്തോടെയും കണ്ണുനീരോടെയും പാപം ഏറ്റുപറയുന്നതിലൂടെ നമ്മെത്തന്നെ താഴ്ത്തി ദൈവത്തിന് കീഴ്പ്പെടുവാൻ അദ്ദേഹം നമ്മെ വിളിക്കുന്നു. ദൈവം നമ്മോട് അടുത്തുവരുമെന്നാണ് വാഗ്ദത്തം നൽകിയിരിക്കുന്നത്. അതിനർഥം ദൈവം നമ്മുടെ പ്രാർഥന കേൾക്കുമെന്നാണ്! നമ്മുടെ ഏറ്റുപറച്ചിലിൽ നാം പാപം മറച്ചുവയ്കാതെ സത്യസന്ധമായി ഏറ്റുപറയണം. “കർത്താവേ, ആ വ്യക്തിയോട് കോപിക്കുവാൻ എന്റെ അഹംഭാവം കാരണമായിരിക്കുന്നു. ഞാൻ നിന്നോടും ആ വ്യക്തിയോടും പാപം ചെയ്തിരിക്കുന്നു. എന്റെ പാപകരമായ പ്രവൃത്തിയുടെ മുഴുവൻ ഉത്തരവാദിത്ത്വവും ഞാൻ ഏറ്റെടുക്കുന്നു. എന്റെ ഏറ്റപറച്ചിൽ സ്വീകരിക്കേണമേ. എന്നെ സഹായിക്കേണമേ, കർത്താവേ! ഈ പാപത്തിൽ നിന്നും പിന്തിരിയുവാൻ ഞാൻ ആഗ്രഹിക്കുന്നു” എന്ന മനോഭാവമായിരിക്കണം നമ്മുടെ അനുതാപത്തിൽ ഉണ്ടായിരിക്കേണ്ടത്.
നമ്മുടെ കോപാക്രോശങ്ങളിൽ വലിയ മാറ്റമൊന്നും കാണാത്തതിനാൽ ഈ പാപത്തെ നീക്കിക്കളയുന്നതിനുള്ള ശ്രമം ഉപേക്ഷിക്കുവാൻ നാം പ്രേരിതരാകുമ്പോൾ, നമുക്ക് കർത്താവിന്റെതന്നെ വാക്കുകൾ ഓർക്കാം, “മടുത്തുപോകാതെ എപ്പോഴും പ്രാർഥിക്കേണം” [ലൂക്കോസ് 18:1]. ദൈവത്തിന്റെ സിംഹാസന മുറിയിലേയ്ക് വീണ്ടും വീണ്ടും കടന്നുചെല്ലുന്ന വിശ്വാസത്തിന്റെ പ്രവൃത്തിയാണ് പ്രാർഥന. ദൈവത്തിന്റെ കരുണയും കൃപയും വിശ്വാസത്താൽ നമുക്കു ലഭിക്കുമെന്ന് നാം വിശ്വസിക്കുന്നു. “കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക” എന്ന് എബ്രായലേഖനത്തിന്റെ എഴുത്തുകാരൻ നമ്മെ ആഹ്വാനം ചെയ്യുന്നു [എബ്രായർ 4:16].
പ്രാർഥനയിൽ തന്റെ അടുക്കലേയ്കു വരുവാൻ ദൈവം നമ്മെ ക്ഷണിക്കുന്നു. വാതിൽ എപ്പോഴും തുറന്നിരിക്കുകയാണ്. ഈ ക്ഷണം നാം പ്രയോജനപ്പെടുത്തുന്നുണ്ടോ? നമ്മൾ എല്ലാവർക്കും 24 മണിക്കൂർ ലഭ്യമാണ്. ആ 24 മണിക്കൂറിന്റെ 2% എന്നത് മുപ്പത് മിനിറ്റിനു തുല്യമാണ്. നമ്മുടെ സ്തുതികൾക്കും പ്രാർഥനകൾക്കും യോഗ്യനായവനുവേണ്ടി ആ 2% സമയം നാം നൽകുന്നുണ്ടോ? നാം വിളിക്കപ്പെട്ടിരിക്കുന്ന ജീവിതം ജീവിക്കുവാൻ നമ്മെ സഹായിക്കുവാൻ കഴിയുന്ന ഒരേയൊരുവനോട് നാം സഹായം ആരായുന്നുണ്ടോ? പാപകരമായ കോപത്തിനെതിരെയുള്ള ഈ പോരാട്ടത്തിൽ വിജയിക്കുവാൻ നാം ശ്രമിക്കുന്നുണ്ട് എങ്കിൽ നിരന്തരമായ പ്രാർഥനയിൽ സമയം ചിലവഴിക്കുക അനിവാര്യമാണ്.
അതായത്, ഈ പോരാട്ടത്തിൽ നമുക്ക് സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്ന 6 നിർദ്ദേശങ്ങൾ നമുക്കു നൽകപ്പെട്ടിരിക്കുന്നു. വിടുതൽ നേടുവാൻ നാം ആത്മാർഥമായി പരിശ്രമിക്കുന്നുവെങ്കിൽ ദൈവം നമ്മെ സഹായിക്കും എന്ന് നാം വിശ്വസിക്കേണ്ടതുണ്ട്. ഈ പാപത്തെ നാം ഉടനടി കൈകാര്യം ചെയ്തില്ല എങ്കിൽ, പിശാചിന് നമ്മുടെ ജീവിതത്തിൽ ചുവടു വയ്കുവാൻ നാം അവസരം കൊടുക്കുകയാണ്. അതാണ് എഫെസ്യർ 4:26-27 ൽ പൗലോസ് പറയുന്നത്, “കോപിച്ചാൽ പാപം ചെയ്യാതിരിപ്പിൻ. സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുതു. പിശാചിന്നു ഇടം കൊടുക്കരുതു.” കാലക്രമേണ ഹൃദയത്തിൽ കുടികൊള്ളുന്ന കോപം വലിയ ദുരന്തത്തിലേയ്കു നയിക്കും. അതുകൊണ്ട്, ഇന്നുമുതൽ ഈ പാപത്തെ ഇല്ലായ്മ ചെയ്യുവാൻ നമുക്ക് വിശുദ്ധമായ ഒരു തീരുമാനം എടുക്കാം.
ഈ ബ്ലോഗ് വായിക്കുന്നവരിൽ നിങ്ങളുടെ കോപാകുലമായ പൊട്ടിത്തെറികളും തത്ഫലമായി നിങ്ങൾ അനുഭവിക്കുന്ന അവയുടെ പ്രത്യേഘാതങ്ങളും സംബന്ധിച്ച് ആഴമായ ബോധ്യം ലഭിച്ചവരോട് ഞാൻ വ്യക്തിപരമായ ഏതാനം ആശ്വാസവാക്കുകൾ പറയട്ടെ.
നിങ്ങളുടെ പരാജയങ്ങളോടെതന്നെ കർത്താവായ യേശു നിങ്ങളെ സ്നേഹിക്കുകയും തന്റെ അടുക്കലേയ്കു വരുവാൻ നിങ്ങളെ ക്ഷണിക്കുകയും ചെയ്യുന്നു. നിങ്ങളിൽ മാറ്റം വരുത്തുവാൻ അവൻ ആഗ്രഹിക്കുന്നു. തകർന്നുപോയ ആ ബന്ധങ്ങൾക്കു വ്യത്യാസം വരികയോ വരാതിരിക്കുകയോ ചെയ്യാം. എന്നാൽ, ഇത് എനിക്ക് ഉറപ്പോടെ പറയുവാൻ സാധിക്കും: ഈ വിഷയത്തിൽ നിങ്ങൾ ക്രിസ്തുവിനെയും അവന്റെ ഹിതത്തേയും പിന്തുടരുമ്പോൾ നിങ്ങളിൽ മാറ്റം വരുത്തുന്നതോടൊപ്പം തന്റെ സമാധാനവും അവൻ നിങ്ങൾക്കു നൽകും. ഇരുളടഞ്ഞ നിമിഷങ്ങളിലും തന്റെ സാമീപ്യത്തിന്റെ ആനന്ദം അവൻ നിങ്ങൾക്കു നൽകും. അതുകൊണ്ട്, മടുത്തുപോകരുത്.
ഹൃദയങ്ങളെ വ്യത്യാസപ്പെടുത്തുന്ന ജോലിയിൽ കർത്താവായ യേശു ഇന്നും വ്യാപൃതനായിരിക്കുന്നു. ദീർഘകാലം കൊണ്ട് രൂപപ്പെട്ട പാപകരമായ സ്വഭാവങ്ങളെയും തച്ചുടയ്കുന്നതിന് തന്റെ ശക്തി പരിശുദ്ധാത്മാവിലൂടെ അവൻ പകർന്നുനൽകും. വിശ്വാസത്തിൽ അവനെ അന്വേഷിക്കുക, നിങ്ങൾ ഒരിക്കലും നിരാശപ്പെടുകയില്ല. അവന്റെ മുഖം കാണുകയും നന്ദിയോടെ ജീവകാലം മുഴുവനും അവനെ ആരാധിക്കുകയും ചെയ്യുക സാധ്യമാകുന്നതിന് കുറച്ച് സമയം എടുക്കും എന്നതു മാത്രമേയുള്ളൂ. അതുകൊണ്ട് വിശ്വാസത്തിന്റെ ഈ നല്ല പോരാട്ടം പോരാടുന്നത് തുടരുക! അധൈര്യപ്പെടരുത്!